Saturday, June 26, 2010

പാഠപുസ്തക വിതരണത്തിലെ അശാസ്ത്രീയത

വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയ്ക്ക് സഹായിക്കുന്നവയാണ് പാഠപുസ്തകങ്ങള്‍. എന്നാല്‍ സ്കൂളുകള്‍ തുറന്ന് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പലയിടത്തും പാഠപുസ്തകങ്ങള്‍ എത്തിയിട്ടില്ല. സംസ്ഥാനത്തെ സ്കൂളുകളെ ഈ പ്രശ്നം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ടെക്സ്റ്റ് ബുക്ക് ഡിപ്പോകളില്‍കൂടിയല്ലാതെ പോസ്റ്റ് ഓഫീസുകളിലൂടെയുള്ള പുസ്തകവിതരണം ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. എന്നാല്‍ അണ്‍-എയ്ഡഡ് സ്കൂളുകളില്‍ ഡിപ്പോകളിലൂടെ തന്നെയുമാണ്. ഇതില്‍തന്നെ അശാസ്ത്രീയത നമുക്ക് കാണാം. സ്കൂള്‍വര്‍ഷാരംഭത്തില്‍തന്നെ തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തും മറ്റുമാണ് കുട്ടികള്‍ പഠിക്കുന്നത്. ഇത് പരിഹരിക്കുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ എടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാകാന്‍ ഏറെ സമയമെടുക്കും. ഇത്തരം കാര്യങ്ങളില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവം അനാവശ്യമായ വിവാദങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വത്തിനും വഴിയൊരുക്കുന്നു. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം.

അനിറ്റ് തോമസ്, ചൂരപ്പാടിയില്‍

കേരളത്തില്‍ മരുന്നു വില്പന പത്തിരട്ടി വിലയ്ക്ക്

അന്യ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിക്കുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ ഇവിടെ വിറ്റഴിക്കുന്നത് പത്തിരട്ടി മുതല്‍ മുകളിലോട്ടുള്ള വിലയ്ക്കാണെന്നുള്ള മാധ്യമ വെളിപ്പെടുത്തലുകള്‍ ഞെട്ടലുളവാക്കുന്നു. സാധാരണക്കാരന്റെ കീശയില്‍ കൈയ്യിട്ടു വാരി മരുന്നു കമ്പനികള്‍ കൊള്ള ലാഭം ഉണ്ടാക്കുകയാണ്. ഈ കൊള്ള ലാഭത്തില്‍ പകുതിയിലേറെയും വിഴുങ്ങുന്നത് ഡോക്ടര്‍മാരും മരുന്നു വില്പനക്കാരുമാണെന്നത് സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ വ്യാപിച്ചിരിക്കുന്ന പണത്തോടുള്ള ദുര വെളിപ്പെടുത്തുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഒരു ജനത ഇത്തരം ചൂഷണങ്ങള്‍ക്കെതിരായി ഉയിര്‍ത്തെണീല്‍ക്കേണ്ടിയിരിക്കുന്നു.

ജീനാ സണ്ണി, ഞള്ളിയില്‍

കുടുംബ ബജറ്റിനെ അട്ടിമറിക്കുന്ന വില വര്‍ദ്ധന

കേന്ദ്ര സര്‍ക്കാരിന് പറയാന്‍ എന്തൊക്കെ ന്യായങ്ങളുണ്ടായാലും പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് സാധാരണക്കാരുടെ മേല്‍ പതിച്ച ഇടിത്തീ തന്നെയാണ്. വിലക്കയറ്റം കൊണ്ടു വിള്ളലേറ്റ കുടുംബ ബജറ്റുകളുടെ പൂര്‍ണ തകര്‍ച്ചയ്കായിരിക്കും ഈ വില വര്‍ദ്ധനവ് വഴിയൊരുക്കുക. ആഗോള വിപണിവിലയനുസരിച്ച് പെട്രോളിയം വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത് സാഹസികമായ തീരുമാനമാണ്. ജനങ്ങള്‍ക്ക് മിതവിലയ്ക്ക് ഇന്ധനം ഉറപ്പു വരുത്തുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍‌വാങ്ങുന്നതിന്റെ മുന്നൊരുക്കമാണിതെന്ന് നിസംശയം പറയാം. സാധാരണക്കാരന്റെ ജീവിത ഭാരം കുറയ്ക്കുക എന്ന ഉത്തരവാദിത്തത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടത്, കേന്ദ്രമായാലും സംസ്ഥാനമായാലും.

ആന്റണി റാഫേല്‍, ‍അന്തിക്കാട്ട്

സുഖവാസമാകുന്ന ജയില്‍ ജീവിതം

പണക്കൊഴുപ്പിന്റെയും പാര്‍ട്ടി ബന്ധത്തിന്റെയും സ്വാധീനത്തില്‍ ജയിലഴികള്‍ അകന്നു മാറുന്നു എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിന് മുന്നില്‍ തടവുകാരായിരിക്കുന്നവര്‍ ജയിലറയ്ക്കുള്ളില്‍ മദ്യവും മയക്കുമരുന്നും മൊബൈലുമൊക്കെയായി സുഖവാസ ജീവിതം നയിക്കുന്നു എന്നതില്‍ നിന്നും നമ്മുടെ ക്രമസമാധാന വ്യവസ്ഥയുടെ തകര്‍ച്ചയുടെ കാരണം മനസ്സിലാക്കാം. അധികാരികള്‍ ഇനിയെങ്കിലും കണ്ണുതുറക്കേണ്ടിയിരിക്കുന്നു.

ജിബിന്‍ ജെയിംസ് നഗരൂര്‍

ജനത്തെ വലയ്ക്കുന്ന ഹര്‍ത്താലുകള്‍

‍ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് ഹര്‍ത്താലുകളുടെയും സ്വന്തം നാടായി മാറിയിരിക്കുന്നു. ബന്ദ് നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയെ നോക്കുകുത്തിയാക്കി ഹര്‍ത്താലെന്ന ഓമനപ്പേരില്‍ ഭരണ പ്രതിപക്ഷ കക്ഷികള്‍ ജന ജീവിതത്തെ സ്തംഭിപ്പിക്കുകയാണ്. എത്രയോ മനുഷ്യരാണ് ഇക്കഴിഞ്ഞ ഹര്‍ത്താലില്‍ വലഞ്ഞത്. തലേദിവസം വൈകിട്ട് മാത്രം പ്രഖ്യാപിച്ച ഹര്‍ത്താലിനെക്കുറിച്ച് പലരും അറിഞ്ഞത് ഓരോ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുവാന്‍ വഴിയിലിറങ്ങിയപ്പോള്‍ മാത്രമായിരുന്നു. പി.എസ്.സി, സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ച് സര്‍ക്കാര്‍ ഭരണമുന്നണിയുടെ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ യു.പി.എസ്.സി പരീക്ഷകള്‍ തടസമില്ലാതെ നടന്നു. പരീക്ഷ എഴുതാന്‍ സാധിക്കാതെ അവസരം നഷ്ടമായ കേരളത്തിലെ അഭ്യസ്ഥ വിദ്യരുടെ കണ്ണുനീരിന് ആരാണ് വില നല്‍കുക?

നോബിള്‍ ജോസ് തോട്ടത്തില്‍

ആശ്വാസം പകരുന്ന കോടതി വിധി

സംസ്ഥാനത്തെ പൊതു പാതകളിലും, വഴിയോരങ്ങളിലും സമ്മേളനങ്ങള്‍ നടത്തുന്നത് നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാ‍ണ്. വിധിയെ എതിര്‍ക്കുന്നവര്‍ പൌരാവകാശത്തെപ്പറ്റി ഘോരഘോരം പ്രസംഗിക്കുമ്പോള്‍ യാത്ര ചെയ്യുക എന്ന സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യത്തെ കണ്ടതായി നടിക്കുന്നില്ല. പൊതുനിരത്തില്‍ നടക്കുന്ന ഒരു ചെറിയ പ്രകടനത്തിനോ വഴി തടഞ്ഞു നടത്തുന്ന ഒരു പൊതു യോഗത്തിനോ സാമാന്യ ജനത്തെ കുറച്ചു നേരത്തേക്കെങ്കിലും ബന്ദികളാക്കാന്‍ കഴിയുന്നു. സുഗമമായ ഗതാഗതം മാത്രമല്ല ജനങ്ങളുടെ സുരക്ഷയും ഈ വിധി ഉറപ്പ് വരുത്തുന്നു. റോഡരികില്‍ നടന്ന പൊതുയോഗത്തിലേക്ക് വാഹനം ഇടിച്ചു കയറി ഉണ്ടായിട്ടുള്ള അപകടങ്ങള്‍ എത്രയോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ കോടതി വിധികളെ മാനിക്കുവാന്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യത ഉണ്ടെന്ന് ഓര്‍മിക്കുന്നതു നന്ന്.
ജീന സണ്ണി, ഞള്ളിയില്‍

ജനവിരുദ്ധമായ വില വര്‍ദ്ധനവ്

പെട്രോളിയം ഉല്പന്നങ്ങളുടെ വില കുത്തനെ കൂട്ടാനുള്ള കേന്ദ്രതീരുമാനം വിവിധ മേഖലകളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഈ വര്‍ദ്ധനവ് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. പെട്രോളിയം കമ്പനികള്‍ അധിക ചിലവ് കുറയ്ക്കാതെ നഷ്ടക്കണക്ക് നിരത്തുമ്പോള്‍ അവര്‍ക്ക് കുടപിടിക്കുന്ന തീരുമാനങ്ങളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇന്ധന വില വര്‍ദ്ധനയുടെ പേരില്‍ ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് ഇനിയും വില കൂടും. കാര്‍ഷിക വ്യാവസായിക മേഖലകളില്‍ ഉല്പാദന ചിലവ് വര്‍ദ്ധിക്കുന്നതിന്റെ ഭാരവും ചുമക്കേണ്ടി വരുന്നത് പാവം ജനങ്ങള്‍ തന്നെ.

അല്‍‌ഫോന്‍സാ പീറ്റര്‍, മാളിയേക്കല്‍